നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആലിസണ്‍ കീഡ

കൊടുങ്കാറ്റിലൂടെ വഹിച്ചു

1830 ൽ, സ്‌കോട്ടിഷ് മിഷനറി അലക്‌സാണ്ടർ ഡഫിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ, ദക്ഷിണാഫ്രിക്കയുടെ തീരത്തുവെച്ച് ഒരു കൊടുങ്കാറ്റിൽ കപ്പൽ തകർന്നു. അദ്ദേഹവും സഹയാത്രികരും വിജനമായ ഒരു ചെറിയ ദ്വീപിൽ എത്തിപ്പെട്ടു. കുറച്ചു സമയത്തിനുശേഷം, കപ്പൽ ജോലിക്കാരിലൊരാൾ, ഡഫിന്റെ കൈവശമുണ്ടായിരുന്ന ബൈബിളിന്റെ ഒരു കോപ്പി കടൽത്തീരത്ത് അടിഞ്ഞതു കണ്ടെത്തി. പുസ്തകം ഉണങ്ങിയപ്പോൾ, ഡഫ് 107-ാം സങ്കീർത്തനം രക്ഷപ്പെട്ടവരെ വായിച്ചു കേൾപ്പിച്ചു, അവർ ധൈര്യപ്പെട്ടു. ഒടുവിൽ, ഒരു രക്ഷാപ്രവർത്തനത്തിനും മറ്റൊരു കപ്പൽച്ചേതത്തിനും ശേഷം ഡഫ് ഇന്ത്യയിലെത്തി.

ദൈവം യിസ്രായേല്യരെ വിടുവിച്ച ചില വഴികൾ 107-ാം സങ്കീർത്തനം വിവരിക്കുന്നു. ഡഫും കപ്പൽ യാത്രക്കാരും ഈ വാക്യങ്ങളോടു താദാത്മ്യപ്പെട്ട് ആശ്വസിച്ചു: ''അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി. ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് അവൻ അവരെ എത്തിച്ചു'' (വാ. 29-30). എന്നാൽ, യിസ്രായേല്യരെപ്പോലെ, അവരും ''യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും'' (വാ. 31) സ്തുതിച്ചു.       

സങ്കീർത്തനം 107:28-30 നു സമാന്തരമായ ഒരു സംഭവം പുതിയ നിയമത്തിൽ നാം കാണുന്നു (മത്തായി 8:23-27; മർക്കൊസ് 4:35-41). അതിശക്തമായ കൊടുങ്കാറ്റ് ആരംഭിക്കുമ്പോൾ യേശുവും ശിഷ്യന്മാരും കടലിൽ ഒരു പടകിലായിരുന്നു. ശിഷ്യന്മാർ ഭയത്തോടെ നിലവിളിച്ചപ്പോൾ - ജഡത്തിൽ വെളിപ്പെട്ട ദൈവം ആയ - യേശു കടലിനെ ശാന്തമാക്കി. നമുക്കും ധൈര്യപ്പെടാം! നമ്മുടെ ശക്തനായ ദൈവവും രക്ഷകനുമായവൻ നമ്മുടെ നിലവിളികൾ കേൾക്കുകയും പ്രതികരിക്കുകയും നമ്മുടെ കൊടുങ്കാറ്റുകൾക്കു നടുവിലും നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.

ദൈവകൃപയില്‍ വളരുക

ഇംഗ്ലീഷ് പ്രസംഗകന്‍ ചാള്‍സ് എച്ച്. സ്പര്‍ജന്‍ (1834-1892) ജീവിതം ''പൂര്‍ണ്ണ വേഗതയില്‍'' ജീവിച്ചു. പത്തൊന്‍പതാം വയസ്സില്‍ അദ്ദേഹം ഒരു പാസ്റ്ററായി. താമസിയാതെ വലിയ ജനക്കൂട്ടത്തോടു പ്രസംഗിക്കുവാനാരംഭിച്ചു. തന്റെ പ്രഭാഷണങ്ങളെല്ലാം അദ്ദേഹം വ്യക്തിപരമായി എഡിറ്റു ചെയ്തു, അവയാകെ അറുപത്തിമൂന്ന് വാല്യങ്ങളുണ്ടായിരുന്നു. കൂടാതെ നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങളും പ്രാര്‍ത്ഥനയെക്കുറിച്ചുള്ള പുസ്തകങ്ങളും മറ്റ് പുസ്തകങ്ങളും അദ്ദേഹം എഴുതി. അദ്ദേഹം സാധാരണയായി ആഴ്ചയില്‍ ആറു പുസ്തകങ്ങള്‍ വായിച്ചിരുന്നു! തന്റെ ഒരു പ്രസംഗത്തില്‍ സ്പര്‍ജന്‍ പറഞ്ഞു, ''ഒന്നും ചെയ്യാതിരിക്കുക എന്ന പാപം എല്ലാ പാപങ്ങളിലുംവെച്ച് ഏറ്റവും വലുതാണ്, കാരണം അതില്‍ മറ്റുള്ള മിക്കവയും ഉള്‍പ്പെട്ടിരിക്കുന്നു. . . . ഭയാനകമായ അലസത! ദൈവം നമ്മെ അതില്‍നിന്നു രക്ഷിക്കട്ടെ!''

ചാള്‍സ് സ്പര്‍ജന്‍ ഉത്സാഹത്തോടെയാണ് ജീവിച്ചത്, അതിനര്‍ത്ഥം ദൈവകൃപയില്‍ വളരാനും ദൈവത്തിനുവേണ്ടി ജീവിക്കാനും അദ്ദേഹം ''സകല ഉത്സാഹവും കഴിച്ചു'' എന്നാണ് (2 പത്രൊസ് 1:5). നാം ക്രിസ്തുവിന്റെ അനുഗാമികളാണെങ്കില്‍, ''സകല ഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും പരിജ്ഞാനത്തോട് ഇന്ദ്രിയജയവും ഇന്ദ്രിയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്‌നേഹവും കൂട്ടിക്കൊണ്ട്'' (വാ. 5-7) യേശുവിനെപ്പോലെ കൂടുതല്‍ വളരാനുള്ള അതേ ആഗ്രഹവും കഴിവും നമ്മില്‍ പകര്‍ന്നുനല്‍കാന്‍ ദൈവത്തിനു കഴിയും.

നമുക്കോരോരുത്തര്‍ക്കും വ്യത്യസ്ത പ്രചോദനങ്ങള്‍, കഴിവുകള്‍, ഊര്‍ജ്ജ നിലകള്‍ എന്നിവയാണുള്ളത് - നമുക്കെല്ലാവര്‍ക്കും ചാള്‍സ് സ്പര്‍ജന്റെ വേഗതയില്‍ ജീവിക്കാന്‍ കഴിയില്ല, അല്ലെങ്കില്‍ അങ്ങനെ ചെയ്യരുത്! എന്നാല്‍ യേശു നമുക്കുവേണ്ടി ചെയ്തതെല്ലാം മനസ്സിലാക്കുമ്പോള്‍, ഉത്സാഹത്തോടെയും വിശ്വസ്തതയോടെയും ജീവിക്കാനുള്ള ഏറ്റവും വലിയ പ്രചോദനം നമുക്കുണ്ട്. അവിടുത്തേക്കുവേണ്ടി ജീവിക്കാനും സേവിക്കാനും ദൈവം നമുക്കു നല്‍കിയിട്ടുള്ള വിഭവങ്ങളിലൂടെ നാം നമ്മുടെ ശക്തി കണ്ടെത്തുന്നു. വലുതും ചെറുതുമായ നമ്മുടെ ശ്രമങ്ങളില്‍ നമ്മെ ശക്തിപ്പെടുത്താന്‍ ദൈവത്തിനു തന്റെ ആത്മാവിലൂടെ കഴിയും.

അഗ്നിയാല്‍ ഇന്ധനം പകരപ്പെട്ടത്

ക്ഷീണിതരും കരിപുരണ്ടവരുമായ രണ്ട് അഗ്‌നിശമനസേനാംഗങ്ങള്‍ പ്രഭാതഭക്ഷണത്തിനായി ഒരു റെസ്‌റ്റോറന്റില്‍ കയറിയപ്പോള്‍, അവര്‍ ഒരു വെയര്‍ഹൗസിലെ തീയണക്കാന്‍ രാത്രി മുഴുവനും അധ്വാനിച്ചവരാണെന്ന് റ്റിവി വാര്‍ത്ത കണ്ടിരുന്ന വെയ്റ്റര്‍ അവരെ തിരിച്ചറിഞ്ഞു. തന്റെ അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ വെയ്റ്റര്‍ അവരുടെ ബില്ലില്‍ ഇങ്ങനെ കുറിച്ചു, “നിങ്ങളുടെ പ്രഭാതഭക്ഷണം ഇന്ന് എന്റെ വക. മറ്റുള്ളവരെ സേവിക്കുന്നതിനും മറ്റെല്ലാവരും ഓടിപ്പോകുന്ന സ്ഥലങ്ങളിലേക്ക് ഓടിച്ചെല്ലുന്നതിനും. . . . അഗ്നിയാല്‍ ഇന്ധനം പകര്‍ന്ന് ധൈര്യസമേതം മുന്നോട്ടു പോകുന്നതിനും നന്ദി! എന്തു നല്ല മാതൃകയാണ് നിങ്ങള്‍!’’ 

പഴയനിയമത്തില്‍, മൂന്നു ചെറുപ്പക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ ധൈര്യത്തിന്റെ ഒരു ഉദാഹരണം കാണാം: ശദ്രക്ക്, മേശക്, അബെദ്‌നെഗോ (ദാനീയേല്‍ 3). ബാബേല്‍ രാജാവു നിര്‍ത്തിയ ബിംബത്തെ വണങ്ങണമെന്നുള്ള ഉത്തരവ് അനുസരിക്കുന്നതിനുപകരം, ഈ ചെറുപ്പക്കാര്‍, തങ്ങളുടെ വിസമ്മതത്തിലൂടെ ദൈവത്തോടുള്ള സ്‌നേഹം ധൈര്യത്തോടെ കാണിച്ചു. എരിയുന്ന ചൂളയിലേക്ക് എറിയുന്ന ശിക്ഷയായിരുന്നു അവരുടേത്. എന്നിട്ടും ആ പുരുഷന്മാര്‍ പിന്നോട്ട് പോയില്ല: “ഞങ്ങള്‍ സേവിക്കുന്ന ദൈവത്തിനു ഞങ്ങളെ വിടുവിക്കുവാന്‍ കഴിയുമെങ്കില്‍, അവന്‍ ഞങ്ങളെ എരിയുന്ന തീച്ചൂളയില്‍നിന്നും രാജാവിന്റെ കൈയില്‍ നിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങള്‍ രാജാവിന്റെ ദേവന്മാരെ സേവിക്കുകയില്ല. രാജാവു നിറുത്തിയ സ്വര്‍ണ്ണബിംബത്തെ നമസ്‌കരിക്കുകയുമില്ല എന്നറിഞ്ഞാലും എന്ന് ഉത്തരം പറഞ്ഞു'' (വാ. 17-18).     

ദൈവം അവരെ രക്ഷിക്കുക മാത്രമല്ല, അവരോടൊപ്പം തീയില്‍ നടക്കുകപോലും ചെയ്തു (വാ. 25-27). ഇന്നത്തെ നമ്മുടെ കഠിനമായ പരിശോധനകളിലും കഷ്ടങ്ങളിലും ദൈവം നമ്മോടൊപ്പമുണ്ടെന്ന ഉറപ്പു നമുക്കും നേടാന്‍ കഴിയും. അവിടുന്നു മതിയായവനാണ്.

സര്‍വ്വാശ്വാസങ്ങളുടെയും ദൈവം

റ്റിമ്മി എന്ന പൂച്ചക്കുട്ടി സുഖം പ്രാപിക്കാന്‍ കഴിയാത്തവിധം രോഗാവസ്ഥയിലാണെന്നു കരുതി, ഉടമ അതിനെ ഒരു മൃഗസംരക്ഷണകേന്ദ്രത്തിലാക്കി. അവര്‍ അതിനെ ചികിത്സിച്ച് ആരോഗ്യത്തിലേക്കു തിരികെ കൊണ്ടുവന്നശേഷം,  മൃഗഡോക്ടര്‍ അതിനെ ദത്തെടുത്തു. തുടര്‍ന്ന് അത് അഭയകേന്ദ്രത്തിലെ മുഴുസമയ അന്തേവാസിയായിത്തീര്‍ന്നു. ഇപ്പോള്‍ അത് തന്റെ ഹൃദ്യമായ സാന്നിധ്യം കൊണ്ടും സൗമ്യമായ മുരള്‍ച്ചകൊണ്ടും, ശസ്ത്രക്രിയ കഴിഞ്ഞതോ അല്ലെങ്കില്‍ രോഗവിമുക്തി നേടിക്കൊണ്ടിരിക്കുന്നതോ ആയ പൂച്ചകളെയും നായ്ക്കളെയും ആശ്വസിപ്പിച്ചുകൊണ്ടു സമയം ചെലവഴിക്കുന്നു.

നമ്മുടെ സ്‌നേഹവാനായ ദൈവം നമുക്കുവേണ്ടി എന്തുചെയ്യുന്നുവെന്നും അതിനു പകരമായി മറ്റുള്ളവര്‍ക്കു വേണ്ടി നമുക്ക് എന്തുചെയ്യാനാകുമെന്നും ഉള്ളതിന്റെ ഒരു ചെറിയ ചിത്രമാണ് ആ കഥ. നമ്മുടെ രോഗങ്ങളിലും പോരാട്ടങ്ങളിലും അവിടുന്നു നമ്മെ പരിപാലിക്കുകയും അവിടുത്തെ സാന്നിധ്യത്താല്‍ നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. 2 കൊരിന്ത്യരില്‍, അപ്പൊസ്തലനായ പൗലൊസ് നമ്മുടെ ദൈവത്തെ 'മനസ്സലിവുള്ള പിതാവും സര്‍വ്വാശ്വാസവും നല്കുന്ന ദൈവവും' എന്നു വിളിക്കുന്നു (1: 3). നാം നിരുത്സാഹപ്പെടുകയോ വിഷാദം അനുഭവിക്കുകയോ മോശമായ പെരുമാറ്റം നേരിടുകയോ ചെയ്യുമ്പോള്‍, അവിടുന്നു നമുക്കായി അവിടെയുണ്ട്. പ്രാര്‍ത്ഥനയില്‍ നാം അവിടുത്തെ സന്നിധിയിലേക്കു തിരിയുമ്പോള്‍, 'നമ്മുടെ കഷ്ടത്തില്‍ ഒക്കെയും അവന്‍ നമ്മെ ആശ്വസിപ്പിക്കുന്നു' (വാ. 4).

പക്ഷേ, 4-ാം വാക്യം അവിടെ അവസാനിക്കുന്നില്ല. തീവ്രമായ കഷ്ടതകള്‍ അനുഭവിച്ച പൗലൊസ് തുടരുന്നു, 'ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങള്‍ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിക്കുവാന്‍ ശക്തരാകേണ്ടതിനാണത്.'' നമ്മുടെ പിതാവു നമ്മെ ആശ്വസിപ്പിക്കുകയും, നാം അവിടുത്തെ ആശ്വാസം അനുഭവിക്കുമ്പോള്‍, മറ്റുള്ളവരെ ആശ്വസിപ്പിക്കാന്‍ നാം പ്രാപ്തരാകയും ചെയ്യുന്നു.

നമുക്കുവേണ്ടി കഷ്ടം സഹിച്ച നമ്മുടെ മനസ്സലിവുള്ള രക്ഷകന്‍, നമ്മുടെ കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും നമ്മെ ആശ്വസിപ്പിക്കാന്‍ കഴിയുന്നവനാണ് (വാ. 5). നമ്മുടെ വേദനയിലൂടെ അവിടുന്നു നമ്മെ സഹായിക്കുകയും മറ്റുള്ളവര്‍ക്കും അങ്ങനെ ചെയ്യാന്‍ നമ്മെ സജ്ജരാക്കുകയും ചെയ്യുന്നു. 

ഉദ്യാനത്തില്‍

എന്റെ പിതാവിനു പഴയ ഗാനങ്ങള്‍ ആലപിക്കാന്‍ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടഗാനങ്ങളിലൊന്ന് 'ഉദ്യാനത്തില്‍' ആയിരുന്നു. ചില വര്‍ഷങ്ങള്‍ക്കു മുമ്പ്, അദ്ദേഹത്തിന്റെ ശവസംസ്‌കാരവേളയില്‍ ഞങ്ങള്‍ അതു പാടി. കോറസ് വളരെ ലളിതമാണ്: 'അവന്‍ എന്നോടൊപ്പം നടക്കുന്നു, അവന്‍ എന്നോടു സംസാരിക്കുന്നു, ഞാന്‍ അവന്റേതാണെന്ന് അവന്‍ എന്നോടു പറയുന്നു, ഞങ്ങള്‍ അവിടെ ഇരിക്കുമ്പോള്‍ ഞങ്ങള്‍ പങ്കിടുന്ന സന്തോഷം മറ്റാരും അറിഞ്ഞിട്ടില്ലാത്തതാണ്.' ആ ഗാനം എന്റെ പിതാവിനു സന്തോഷം നല്‍കി - അത് എനിക്കും അങ്ങനെയായിരുന്നു.

1912 വസന്തകാലത്ത് ഈ ഗാനം രചിച്ച സി. ഓസ്റ്റിന്‍ മൈല്‍സ് പറഞ്ഞത്, യോഹന്നാന്റെ സുവിശേഷം 20-ാം അധ്യായം വായിച്ചതിനുശേഷമാണു താന്‍ ഈ ഗാനം രചിച്ചതെന്നാണ്. 'അന്നു ഞാന്‍ അതു വായിക്കുമ്പോള്‍, ഞാന്‍ ആ രംഗത്തിന്റെ ഭാഗമാണെന്ന് തോന്നി. മറിയ കര്‍ത്താവിന്റെ മുമ്പില്‍ മുട്ടുകുത്തി 'റബ്ബൂനീ (ഗുരോ)'' എന്നു വിളിച്ച ആ നാടകീയ നിമിഷത്തിനു ഞാന്‍ ഒരു നിശ്ശബ്ദസാക്ഷിയായി മാറി.'

യോഹന്നാന്‍ 20-ല്‍, മഗ്ദലനക്കാരി മറിയ യേശുവിന്റെ ശൂന്യമായ കല്ലറയ്ക്കടുത്തു നിന്നു കരയുന്നതു നാം കാണുന്നു. അവള്‍ എന്തിനാണു കരയുന്നതെന്ന് അവളോടു ചോദിച്ച ഒരാളെ അവള്‍ അവിടെ കണ്ടു. അതു തോട്ടക്കാരനാണെന്നു കരുതിയ അവള്‍, ഉയിര്‍ത്തെഴുന്നേറ്റ രക്ഷകനോടു - യേശുവിനോട് - സംസാരിച്ചു! അവളുടെ ദുഃഖം സന്തോഷമായി മാറി, 'ഞാന്‍ കര്‍ത്താവിനെ കണ്ടു' എന്നു പറയാന്‍ അവള്‍ ശിഷ്യന്മാരുടെ അടുത്തേക്ക് ഓടി (വാ. 18).

യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന ഉറപ്പു നമുക്കും ഉണ്ട്! അവിടുന്ന് ഇപ്പോള്‍ പിതാവിനോടൊപ്പം സ്വര്‍ഗ്ഗത്തിലാണ്, പക്ഷേ അവിടുന്നു നമ്മെ തനിയെ വിട്ടിട്ടില്ല. ക്രിസ്തുവിലുള്ള വിശ്വാസികള്‍ക്ക് അവിടുത്തെ ആത്മാവ് ഉള്ളില്‍ ഉണ്ട്, അവനിലൂടെ കര്‍ത്താവു നമ്മോടൊപ്പമുണ്ടെന്നും നാം അവിടുത്തെ വകയാണെന്നും അറിയുന്നതിലുള്ള ഉറപ്പും സന്തോഷവും നമുക്കുണ്ട്!

എന്നെ നോക്കൂ!

'എന്റെ വനദേവത രാജകുമാരിയുടെ നൃത്തം കണ്ടോളൂ മുത്തശ്ശീ!'' വിടര്‍ന്ന ചിരിയോടെ ഞങ്ങളുടെ മൂന്നുവയസ്സുള്ള ചെറുമകള്‍, ഞങ്ങളുടെ ക്യാബിന്റെ മുറ്റത്തു ചുറ്റിക്കറങ്ങിക്കൊണ്ട് സന്തോഷത്തോടെ വിളിച്ചു പറഞ്ഞു. അവളുടെ 'നൃത്തം'' ഞങ്ങളില്‍ ചിരിയുണര്‍ത്തി. അവളുടെ മൂത്ത സഹോദരന്‍ വിളിച്ചുപറഞ്ഞു, 'അവള്‍ നൃത്തം ചെയ്യുകയല്ല, ഓടുകയാണ്' അതൊന്നും കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിലുള്ള അവളുടെ സന്തോഷത്തെ കെടുത്തിയില്ല.

ആദ്യത്തെ ഓശാന ഞായറാഴ്ച, ഉയര്‍ച്ചതാഴ്ചകളുടെ ഒരു ദിവസമായിരുന്നു. യേശു കഴുതപ്പുറത്ത് യെരൂശലേമിലേക്കു വന്നപ്പോള്‍, ജനക്കൂട്ടം ആവേശത്തോടെ, 'ഹോശന്ന! . . . കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍!'' (മത്തായി 21:9) എന്ന് ആര്‍ത്തു. എന്നിട്ടും ജനക്കൂട്ടത്തില്‍ പലരും റോമില്‍നിന്ന് തങ്ങളെ മോചിപ്പിക്കുന്ന ഒരു മശിഹായെ ആണു പ്രതീക്ഷിച്ചിരുന്നത്. അതേ ആഴ്ചയില്‍ അവരുടെ പാപങ്ങള്‍ക്കായി മരിക്കുന്ന ഒരു രക്ഷകനെയല്ലായിരുന്നു!

അന്നു വൈകുന്നേരം, യേശുവിന്റെ അധികാരത്തെ ചോദ്യം ചെയ്ത മഹാപുരോഹിതന്മാരുടെ കോപത്തെ വകവയ്ക്കാതെ, ദൈവാലയത്തില്‍ ഉണ്ടായിരുന്ന കുട്ടികള്‍ ''ദാവീദ്പുത്രനു ഹോശന്ന'' (വാ. 15) എന്ന് ആര്‍പ്പിട്ടുകൊണ്ട് സന്തോഷം പ്രകടിപ്പിച്ചു. ഒരുപക്ഷേ അവര്‍ കുതിച്ചുചാടിയയും ഈന്തപ്പനയുടെ കുരുത്തോല വീശിയുംകൊണ്ട് പ്രാകാരത്തിനു ചുറ്റും ഓടിനടന്നിരിക്കാം. അവനെ ആരാധിക്കാതിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 'ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു'' (വാ. 16) എന്ന് കോപിഷ്ഠരായ നേതാക്കളോട് യേശു പറഞ്ഞു. അവര്‍ രക്ഷകന്റെ സാന്നിധ്യത്തിലായിരുന്നു!

താന്‍ ആരാണെന്ന് കാണാന്‍ യേശു നമ്മെയും ക്ഷണിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍, സന്തോഷം കവിഞ്ഞൊഴുകുന്ന ഒരു കുട്ടിയെപ്പോലെ, അവിടുത്തെ സന്നിധിയില്‍ സന്തോഷിക്കാനല്ലാതെ മറ്റൊന്നിനും നമുക്കു കഴികയില്ല.

ഒരു എസ്ഒഎസ് സന്ദേശം അയയ്ക്കുക

അലാസ്‌കയിലെ ഒരു പര്‍വതപ്രദേശത്തുള്ള ഒരു കുടിയേറ്റക്കാരന്റെ കുടിലിനു തീപിടിച്ചപ്പോള്‍, യുഎസിലെ ഏറ്റവും തണുപ്പുള്ള ആ സംസ്ഥാനത്ത് അഭയമില്ലാതെയും മതിയായ വിഭവങ്ങളില്ലാതെയും - കഠിനമായ കാലാവസ്ഥയില്‍ - ശീതകാലത്തിന്റെ മധ്യത്തില്‍ അയാള്‍ ഒറ്റപ്പെട്ടു. മൂന്നാഴ്ചയ്ക്കുശേഷം, ആ സ്ഥലത്തുകൂടി പറന്ന ഒരു വിമാനം അയാളെ രക്ഷപ്പെടുത്തി - മഞ്ഞില്‍ കരിപ്പൊടി ഉപയോഗിച്ച് അയാള്‍ എഴുതിയ ഒരു വലിയ എസ്ഒഎസ് പൈലറ്റിന്റെ ശ്രദ്ധയില്‍ പെടുകയാണുണ്ടായത്.

സങ്കീര്‍ത്തനക്കാരനായ ദാവീദ് തീര്‍ച്ചയായും ദുരിതത്തിലായിരുന്നു. അസൂയാലുവായ ശൗല്‍ രാജാവ് അവനെ കൊല്ലുവാനായി വേട്ടയാടിക്കൊണ്ടിരുന്നു. അങ്ങനെ അവന്‍ ഗത്ത് നഗരത്തിലേക്ക് ഓടിപ്പോയി, അവിടെ തന്റെ ജീവന്‍ രക്ഷിക്കാനായി ഭ്രാന്തനാണെന്ന് നടിച്ചു (1 ശമൂവേല്‍ 21 കാണുക). ഈ സംഭവങ്ങളില്‍ നിന്നാണ് 34-ാം സങ്കീര്‍ത്തനം ഉണ്ടായത്. അവിടെവെച്ച് ദാവീദ് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും സമാധാനം കണ്ടെത്തുകയും ചെയ്തു (വാ. 4, 6). ദൈവം അവന്റെ അപേക്ഷ കേട്ട് അവനെ വിടുവിച്ചു.

നിങ്ങള്‍ നിരാശാജനകമായ ഒരു അവസ്ഥയില്‍ സഹായത്തിനായി ദൈവത്തോടു നിലവിളിക്കുകയാണോ? ഇന്നും നമ്മുടെ നിരാശാജനകമായ പ്രാര്‍ത്ഥനകള്‍ ദൈവം ശ്രദ്ധിക്കുകയും ഉത്തരം നല്‍കുകയും ചെയ്യുന്നുവെന്ന് ഉറപ്പുള്ളവരായിരിക്കുക. ദാവീദിന്റെ കാര്യത്തിലെന്നപോലെ, അവന്‍ നമ്മുടെ നിലവിളി ശ്രദ്ധിക്കുകയും നമ്മുടെ ഭയം അകറ്റുകയും ചെയ്യുന്നു (വാ. 4) - ചിലപ്പോള്‍ 'സകല കഷ്ടങ്ങളില്‍നിന്നും' നമ്മെ രക്ഷിക്കുകയും ചെയ്യുന്നു (വാ. 6).

'നിന്റെ ഭാരം യഹോവയുടെമേല്‍ വച്ചുകൊള്ളുക; അവന്‍ നിന്നെ പുലര്‍ത്തും'' എന്നു തിരുവചനം നമ്മെ ക്ഷണിക്കുന്നു (സങ്കീര്‍ത്തനം 55:22). നമ്മുടെ വിഷമകരമായ സാഹചര്യങ്ങളെ ദൈവത്തിലേക്ക് കൊണ്ടുവരുമ്പോള്‍, നമുക്ക് ആവശ്യമായ സഹായം അവിടുന്ന് നല്‍കുമെന്ന് നമുക്ക് വിശ്വസിക്കാം. അവന്റെ കഴിവുള്ള കൈകളില്‍ നാം സുരക്ഷിതരാണ്.

പരിവൃത്തിയെ തകര്‍ക്കുക

ഡേവിഡിന് ആദ്യത്തെ അടി കിട്ടുന്നത്, ഏഴാം ജന്മദിനത്തില്‍ അബദ്ധത്തില്‍ ഒരു ജനല്‍ച്ചില്ല് തകര്‍ത്തതിനെത്തുടര്‍ന്ന് പിതാവിന്റെ കൈയില്‍നിന്നാണ്. ''ഡാഡി എന്നെ തൊഴിക്കുകയും ഇടിക്കുകയും ചെയ്തു,'' ഡേവിഡ് പറഞ്ഞു. ''അതിനുശേഷം അദ്ദേഹം ക്ഷമ ചോദിച്ചു. അദ്ദേഹം ഒരു കഠിന മദ്യപാനിയായിരുന്നു, ഇത് ഇപ്പോള്‍ ഞാന്‍ പരമാവധി അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പരിവൃത്തിയാണ്.'

എന്നാല്‍ ഡേവിഡിന് ഈ നിലയിലെത്താന്‍ വളരെയധികം സമയമെടുത്തു. അവന്റെ കൗമാരപ്രായവും ഇരുപതുകളും ഭൂരിഭാഗവും ജയിലിലും നിരീക്ഷണത്തിലും ആസക്തി ചികിത്സാ കേന്ദ്രങ്ങളിലും പരോളിലുമായി ചിലവഴിച്ചു. തന്റെ സ്വപ്‌നങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നതായി അനുഭവപ്പെട്ടപ്പോള്‍, ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള ഒരു ചികിത്സാ കേന്ദ്രത്തില്‍വെച്ച് യേശുവുമായുള്ള ഒരു ബന്ധത്തിലൂടെ അവന്‍ പ്രതീക്ഷ കണ്ടെത്തി.

ഡേവിഡ് പറയുന്നു: ''ഞാന്‍ നിരാശയല്ലാതെ മറ്റൊന്നിനാലും നിറഞ്ഞിരുന്നില്ല. ഇപ്പോള്‍ ഞാന്‍ എന്നെ മറ്റൊരു ദിശയിലേക്ക് നയിക്കുന്നു. ഞാന്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍, ഞാന്‍ ആദ്യം ദൈവത്തോട് പറയുന്നത് എന്റെ ഇഷ്ടം ഞാന്‍ അവനു സമര്‍പ്പിക്കുന്നു എന്നാണ്.'

നമ്മുടെ തെറ്റായ പ്രവൃത്തി മൂലമോ മറ്റുള്ളവരുടെ തെറ്റ് മൂലമോ തകര്‍ന്ന ജീവിതങ്ങളുമായി നാം ദൈവത്തിങ്കലേക്കു വരുമ്പോള്‍, ദൈവം നമ്മുടെ തകര്‍ന്ന ഹൃദയങ്ങളെ എടുത്ത് നമ്മെ പുതിയവരാക്കുന്നു: ''ഒരുത്തന്‍ ക്രിസ്തുവിലായാല്‍ ... പഴയത് കഴിഞ്ഞുപോയി, ഇതാ, അത് പുതിയതായി തീര്‍ന്നിരിക്കുന്നു' (2 കൊരിന്ത്യര്‍ 5:17). ക്രിസ്തുവിന്റെ സ്‌നേഹവും ജീവനും നമ്മുടെ ഭൂതകാല ചക്രങ്ങളിലേക്ക് കടന്ന് നമുക്ക് ഒരു പുതിയ ഭാവി നല്‍കുന്നു (വാ. 14-15). അത് അവിടെ അവസാനിക്കുന്നില്ല! നമ്മുടെ ജീവിതത്തിലുടനീളം, ദൈവം നമ്മില്‍ ചെയ്തതും തുടരുന്നതുമായ കാര്യങ്ങളില്‍ ഓരോ നിമിഷവും പ്രത്യാശയും ശക്തിയും കണ്ടെത്താന്‍ നമുക്കു കഴിയും

നല്ല പുസ്തകവുമായി ചുരുണ്ടുകൂടുക

ഐസ്ലാന്റ് എന്ന ചെറിയ രാജ്യം വായനക്കാരുടെ രാജ്യമാണ്. വാസ്തവത്തില്‍, ഈ രാജ്യം ഓരോ വര്‍ഷവും മറ്റേതൊരു രാജ്യത്തേക്കാളും ആളോഹരിപ്രകാരം കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും വായിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ക്രിസ്മസ് തലേരാത്രിയില്‍, ഐസ്ലാന്‍ഡുകാര്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പുസ്തകങ്ങള്‍ നല്‍കുന്നതും രാത്രി വൈകിയും വായിക്കുന്നതും അവരുടെ പാരമ്പര്യമാണ്. ഈ പാരമ്പര്യം രണ്ടാം ലോക മഹായുദ്ധം മുതലാരംഭിച്ചതാണ്. ഇറക്കുമതി പരിമിതപ്പെടുത്തിയിരുന്നെങ്കിലും അന്ന് കടലാസിനു വിലക്കുറവായിരുന്നു. ശരത്കാലം വൈകിയും ഐസ്ലാന്‍ഡിക് പ്രസാധകര്‍ വിപണിയെ പുസ്തകങ്ങള്‍ കൊണ്ടു നിറക്കാന്‍ തുടങ്ങി. ഇപ്പോള്‍ രാജ്യത്തിന്റെ പുതിയ പ്രസിദ്ധീകരണങ്ങളുടെ ഒരു പട്ടിക നവംബര്‍ പകുതിയോടെ എല്ലാ വീടുകളിലേക്കും അയയ്ക്കുന്നു. ഈ പാരമ്പര്യത്തെ ക്രിസ്മസ് പുസ്തക പ്രളയം എന്ന് വിളിക്കുന്നു.

ഒരു നല്ല കഥ തയ്യാറാക്കാനും അവരുടെ വാക്കുകളിലൂടെ മറ്റുള്ളവരെ പഠിപ്പിക്കാനും പ്രചോദിപ്പിക്കാനും ഉത്സാഹിപ്പിക്കാനും അനേകര്‍ക്ക് ദൈവം കഴിവുകള്‍ കൊടുത്തതിനു നമുക്കു നന്ദിയുള്ളവരായിരിക്കാം. ഒരു നല്ല പുസ്തകം പോലെ മറ്റൊന്നുമില്ല! എക്കാലത്തെയും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്തകമായ ബൈബിള്‍ രചിച്ചത് കവിതയിലും ഗദ്യത്തിലും എഴുതിയ നിരവധി എഴുത്തുകാര്‍ ചേര്‍ന്നാണ് - ചിലത് മികച്ച കഥകള്‍, ചിലത് അങ്ങനെയല്ല - എന്നാല്‍ എല്ലാം ദൈവപ്രചോദിതമാണ്. അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിനെ ഓര്‍മ്മിപ്പിച്ചതുപോലെ, ''എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്റെ മനുഷ്യന്‍ സകല സല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു' (2 തിമൊഥെയൊസ് 3:16-17). ബൈബിള്‍ വായന പാപബോധം വരുത്തുകയും പ്രചോദിപ്പിക്കുകയും അവനുവേണ്ടി ജീവിക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു - ഒപ്പം സത്യത്തിലേക്കു നമ്മെ വഴികാട്ടുകയും ചെയ്യുന്നു (2:15).

നമ്മുടെ വായനയില്‍, എല്ലാറ്റിലും ശ്രേഷ്ഠ ഗ്രന്ഥമായ ബൈബിളുമായി വേറിട്ടിരിക്കുവാന്‍ സമയം കണ്ടെത്താന്‍ മറക്കരുത്.

ശ്വാസവും ക്ഷണികതയും

ഡാഡിയുടെ ശ്വാസം നേര്‍ത്തുനേര്‍ത്തു വന്ന് അതിന്റെ ഇടവേളകള്‍ വര്‍ദ്ധിക്കുന്നതു ശ്രദ്ധിച്ചുകൊണ്ട് മമ്മിയും എന്റെ സഹോദരിമാരും ഞാനും ഡാഡിയുടെ കിടക്കയ്ക്കരികില്‍ ഇരുന്നു. ഒടുവില്‍ അതു നിലച്ചു. ജീവിതത്തിനപ്പുറം ദൈവം കാത്തിരുന്ന സ്ഥലത്തേക്ക് നിശബ്ദമായി വഴുതിവീഴുമ്പോള്‍ ഡാഡിക്ക് എണ്‍പത്തിയൊമ്പത് വയസ്സാകാന്‍ ചില ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ വേര്‍പാട്, ഒരിക്കല്‍ അദ്ദേഹം വസിച്ചിരുന്നതും ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തുന്ന സ്മരണികകളും മാത്രം ഉള്ളതുമായ ഒരു ശൂന്യതയിലേക്കു ഞങ്ങളെ തള്ളിയിട്ടു. എന്നിട്ടും ഒരു ദിവസം ഞങ്ങള്‍ വീണ്ടും ഒന്നിക്കുമെന്ന പ്രത്യാശ ഞങ്ങള്‍ക്കുണ്ട്.

ഞങ്ങള്‍ക്ക് ആ പ്രത്യാശയുണ്ട്, കാരണം തന്നെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ദൈവത്തോടൊപ്പമാണ് ഡാഡി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഡാഡി ആദ്യത്തെ ശ്വാസം എടുത്തപ്പോള്‍ തന്റെ ശ്വാസകോശത്തിലേക്ക് ജീവന്റെ ശ്വാസം ഊതിക്കൊണ്ട് ദൈവം അവിടെയുണ്ടായിരുന്നു (യെശയ്യാവ് 42:5). എന്നിട്ടും, ആദ്യത്തേതിനുമുമ്പും അതിനിടയിലുള്ള ഓരോ ശ്വാസത്തിലും, ഡാഡി നിങ്ങളുടേതും എന്റേതുമായതുപോലെ, ഡാഡിയുടെ ജീവിതത്തിന്റെ ഓരോ വിശദാംശങ്ങളിലും ദൈവം വളരെ അടുത്ത് ഇടപെട്ടിരുന്നു. ദൈവമാണ് അദ്ദേഹത്തെ ഗര്‍ഭപാത്രത്തില്‍ അത്ഭുതകരമായി രൂപകല്‍പ്പന ചെയ്യുകയും 'കൂട്ടിച്ചേര്‍ക്കുകയും' ചെയ്തത് (സങ്കീര്‍ത്തനം 139:13-14). ഡാഡി അന്ത്യശ്വാസം വലിച്ചപ്പോള്‍, അദ്ദേഹത്തെ സ്‌നേഹത്തില്‍ ചേര്‍ത്തുപിടിച്ച് തന്നോടൊപ്പം ജീവിക്കാന്‍ കൊണ്ടുപോകുന്നതിനായി ദൈവാത്മാവ് അവിടെ ഉണ്ടായിരുന്നു (വാ. 7-10).

ദൈവത്തിന്റെ എല്ലാ മക്കള്‍ക്കും ഇത് ബാധകമാണ്. ഭൂമിയിലെ നമ്മുടെ ഹ്രസ്വ ജീവിതത്തിന്റെ ഓരോ നിമിഷവും അവിടുന്ന് അറിയുന്നു (വാ. 1-4). നാം അവനു വിലപ്പെട്ടവരാണ്. ഓരോ ദിവസവും അവശേഷിക്കുമ്പോഴും അതിനപ്പുറമുള്ള ജീവിതത്തെ പ്രതീക്ഷിച്ചും, അവനെ സ്തുതിക്കുന്നതിനായി ''ജീവനുള്ള എല്ലാറ്റിനോടും'' നമുക്ക് ഒത്തുചേരാം. ''യഹോവയെ സ്തുതിപ്പിന്‍!' (150: 6).